Wednesday, May 16, 2007

അക്ക്വേഷ്യകള്‍ പൂക്കുന്ന കാലം


കപ്പല്‍ ഛേദം വന്ന നാവികന് കടല്‍ ഒരു ദുരന്തമായിരിക്കാം. തോണി അര്‍ഥഗര്‍ഭമായ ഒരു മൌനവും...കടല്‍ക്കാറ്റിന്‍റെ നനുത്ത ഗന്ധം നിറഞ്ഞു നില്‍ക്കുന്ന ആ പ്രദേശത്തേക്ക് എന്തൊക്കെയോ ലക്‍ഷ്യങ്ങളുമായി നടന്നു നീങ്ങുമ്പോള്‍ മനസ് ശൂന്യമായിരുന്നു.ഒരു ഓണാഘോഷത്തിന്‍റെ തിരക്കിനിടയിലാണ് ഞാന്‍ ആദ്യമായി ആ ക്ലാസ് റൂമിലേക്ക് ചെന്ന് കയറുന്നത്. പരിചിതമായ മുഖങ്ങളേക്കാള്‍ അപരിചിതമായ മുഖങ്ങളാണേറെ. “എന്താ ചേട്ടാ ഇവിടെ” എന്ന ചോദ്യവുമായി ഒരു പരിചയക്കാരി വന്നപ്പോള്‍ ഈ ക്ലാസിലെ പുതിയ അംഗം ആണെന്നറിയിച്ചു. എല്ലാവരും ഓണാഘോഷ തിരക്കുകളില്‍. ഞാന്‍ എന്താ ചെയ്യണ്ടേ? ഒടുവില്‍ അത്തമിടാന്‍ സഹായിക്കാമെന്നു വച്ചു. സഹായിച്ചു, അപ്പോള്‍ ധാരാളം പേര്‍ പിന്നെയും പരിചയപ്പെടാന്‍ എത്തി. "അങ്ങനെ ഈ നരകത്തിലേക്ക് ഒരു ഹതഭാഗ്യന്‍ കൂടി" എന്ന് ആരോ പറയുന്നത് കേട്ടു. ആ മുഖം ഒന്ന് ഓര്‍ത്തു വച്ചു. പിന്നീടാണ് അറിയുന്നത് അവന്‍ എന്‍റെ നാട്ടുക്കാരനാണെന്ന് . കൊള്ളാം! അങ്ങനെ ഒരു അയല്‍ക്കാരനെ കിട്ടി. പിന്നെ അവനുമായി ചങ്ങാത്തം ഉണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു. പിടി തരുന്നില്ല. ഇനി 10 ദിവസം അവധിയാണ് . ഓണം പതിവുപൊലെ കടന്നു പോയി... ക്ലാസ് ആരംഭിച്ചപ്പോള്‍ കണിശക്കാരിയായ ടീച്ചറിന്‍റെ വക മുന്നറിയിപ്പ് “ഇവിടെ വരുന്നത് പഠിക്കാനാണെന്നത് ഓര്‍മ്മ വേണം“വിപ്ലവത്തിന്‍റെ കാര്യത്തില്‍ മാത്രമല്ല പ്രണയത്തിന്‍റെ കാര്യത്തിലും ആ കലാലയം ഒരു ഉഷ്‌ണമേഖലയായിരുന്നു. അക്ക്വേഷ്യയുടെ ചുവട്ടില്‍ നിന്നും പൊട്ടി മുളയ്ക്കുന്ന മരം ചുറ്റി പ്രണയങ്ങള്‍. എല്ലാത്തിനും സാക്ഷിയായി വിദേശികള്‍ സമ്മാനിച്ച പാപം... ആര്‍ക്കും ഒരു ഉപയോഗവുമില്ലാത്ത അക്ക്വേഷ്യ... പക്ഷേ എന്‍റെ ജീവിതത്തിലേക്ക് മറ്റൊരു പൂക്കാലം കൂടി വന്നെത്തി... അക്ക്വേഷ്യകള്‍ പൂക്കുന്ന കാലം....ആ അക്ക്വേഷ്യയുടെ ചുവട്ടില്‍ ഇരുന്ന് ഞാനും ശൂന്യമായ ആകാശത്തില്‍ സ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങി...“നീയറിഞ്ഞോ നമ്മുടെ മയില്‍പ്പീലികള്‍ പെറ്റുആയിരം കുഞ്ഞുങ്ങള്‍....പുകച്ചും തുമിച്ചും നീങ്ങുന്ന ബസ്സില്‍ തോളോട് തോളുരുമി യാത്ര ചെയ്യുമ്പോള്‍ എന്‍റെ സ്വപ്നങ്ങള്‍ക്ക് അര്‍ഥമുണ്ടെന്ന് കരുതി...അപ്പോള്‍ മുതലാണ് ഒരു ഫോണ്‍ കോളിനും ഒരു ഉമ്മയ്ക്കും എന്‍റെ ജീവിതത്തില്‍ എത്ര പ്രാധാന്യമുണ്ടെന്ന് ഞാന്‍ മനസിലാക്കിയത്.... വെളുത്ത കടലാസില്‍ ചുവന്ന ഛായങ്ങള്‍ കൊണ്ട് പ്രണയജീവിതം ദൃഡമാക്കുമ്പോള്‍ ഒരിക്കലും വേര്‍പ്പാടിനെക്കുറിച്ച് ആലോചിച്ചിരുന്നില്ല.... പക്ഷേ... ആ ദിനം വന്നെത്തി.... പുകതുപ്പി നീങ്ങുന്ന ആ ബസ്സില്‍ ഇരുന്നു തന്നെ എന്നോട് അവള്‍ അവസാന യാത്രയും ചോദിച്ചു.... ഇനി കാണുമെന്ന പ്രതീക്ഷ ഇല്ലാതെ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി...യാത്ര ആരംഭിച്ചു. കൂടെ എന്‍റെ സര്‍ട്ടിഫിക്കറ്റ് ചുവന്ന വരകളും അക്കങ്ങളും നിറഞ്ഞ സര്‍ട്ടിഫിക്കറ്റ്...ലക്‌ഷ്യങ്ങള്‍ പൂര്‍ത്തിയാക്കിയോ അറിയില്ല... അപ്പോഴും എന്‍റെ മനസ്സ് ശൂന്യമായിരുന്നു....
വിനോദ് എസ് എസ്
(ഉറവിടം - വെബ്‌ദുനിയ)

No comments: